കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എസി മൊയ്‌തീൻ. ഇഡിയുടെ നീക്കം രാഷ്‌ട്രീയ വേട്ടയാടലാണെന്നാണ് മൊയ്‌തീന്റെ വാദം. നൽകിയ കണക്കിൽ ഇഡി വിശദീകരണം തേടിയിട്ടില്ലെന്നും മൊയ്‌തീൻ പറഞ്ഞു.
സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടില്ലെന്നും 28 ലക്ഷത്തിന്റെ നിക്ഷേപം മരവിപ്പിച്ചിരുന്നെന്നും അത് നീട്ടുക മാത്രമാണ് ചെയ്‌തതെന്നുമാണ് മൊയ്‌തീൻ പറയുന്നത്. എസി മൊയ്‌തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ഡെൽഹി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി കഴിഞ്ഞ തിങ്കളാഴ്‌ച ശരിവെച്ചിരുന്നു. മൊയ്‌തീന്റെയും ഭാര്യയുടേയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.
ബിനാമി ഇടപാടുകൾ നടന്നത് മൊയ്‌തീന്റെ നിർദ്ദേശപ്രകാരം ആണെന്നായിരുന്നു ഇഡി പറഞ്ഞത്. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ ഭാഗമായാണ് 40 ലക്ഷം രൂപ കണ്ടുകെട്ടിയത്. നേരത്തെ മൊയ്‌തീന്റെ വീട് റെയ്‌ഡ് ചെയ്‌ത് നിക്ഷേപ രേഖകൾ കണ്ടെടുത്തിരുന്നു. ഇഡി അന്നുതന്നെ നിക്ഷേപം മരവിപ്പിച്ചു. തുടർന്ന് മൊയ്‌തീനെ ചോദ്യം ചെയ്‌ത ശേഷമാണ് ഈ പണം കണ്ടുകെട്ടിയത്. മൊയ്‌തീന് നിക്ഷേപത്തിന്റെ സ്രോതസ് തെളിയിക്കാനായില്ലെന്ന ഇഡിയുടെ വാദം അതോറിറ്റി അംഗീകരിക്കുകയായിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!