തിരുവനന്തപുരം: സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്‌ക്കും ക്ഷേമത്തിനുമായി സമഗ്രമായ സിനിമാ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സിനിമാ- ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്ത് ചിത്രാഞ്‌ജലിയിൽ ആധുനിക ഫിലിം സിറ്റിയും കൊച്ചിയിൽ ആധുനിക സ്‌റ്റുഡിയോയും ഉൾപ്പെടെ സ്‌ഥാപിച്ചുകൊണ്ട് സംസ്‌ഥാനത്തെ സിനിമാ നിർമ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവർ ഉയർത്തി. ലോക്ക്ഡൗൺ സിനിമാ രംഗത്ത് സൃഷ്‌ടിച്ചിട്ടുള്ള പ്രതിസന്ധി സർക്കാർ വളരെ ശ്രദ്ധയോടെ പരിഗണിച്ചു വരികയാണ്. ഈ രംഗത്തിന്റെ പുനരുജ്‌ജീവനത്തിനും പ്രവർത്തകരുടെ ക്ഷേമത്തിനും പ്രത്യേക മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.
കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫെഫ്‌ക, അമ്മ, എഫ്ഇയുഒകെ, മാക്‌ട, ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ, ഡബ്‌ളൂഐസിസി, ആത്‌മ, കേരള എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ, കേരള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ, എഫ്എഫ്ഐഎസ്ഐസിഒ, കെഎസ്എഫ്‌ഡിസി, ചലച്ചിത്ര അക്കാദമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
Also Read: കഥാകൃത്ത് ടി പത്‌മനാഭന് കോവിഡ് സ്‌ഥിരീകരിച്ചു