ഇരിട്ടി: കോവിഡ് നിയന്ത്രണത്തെ തുടർന്നുള്ള കർശന പരിശോധനകൾ നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരി കടത്തിന് മാറ്റമില്ല. ഇന്നലെ ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരമാണ് പോലീസ് പരിശോധനയിൽ പിടികൂടിയത്. ഇരിട്ടി പോലീസ് സ്‌റ്റേഷന് സമീപം നടന്ന വാഹന പരിശോധനയിലാണ് പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 14,000 പാക്കറ്റ് ഹാൻസും കൂൾ ലിപ്പും ഏഴ് ചാക്ക് പൂക്കളും പിടിച്ചെടുത്തത്.
വാഹനത്തിൽ ഉണ്ടായിരുന്ന കണ്ണവം സ്വദേശി കെ അബ്‌ദുൽ നാസർ, മാനന്തേരി സ്വദേശികളായ പികെ സജീർ, എം അഷ്‌റഫ് എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വാഹനവും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഓണത്തിന് കേരളത്തിൽ വിൽപന നടത്താനുള്ള പൂക്കളാണെന്ന വ്യാജേനയാണ് ഇവർ ലഹരി ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. പരിശോധനക്കിടെ സംശയം തോന്നിയ പോലീസ് വാഹനത്തിലെ ചാക്ക് അഴിച്ച് നോക്കിയപ്പോഴാണ് ഇവ കണ്ടെത്തിയത്. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന പൂക്കൾ പോലീസ് ലേലത്തിൽ വിറ്റു. ഈ തുക കോടതിയിൽ അടയ്‌ക്കും.
ഓണപ്പൂക്കളുടെ മറവിൽ ആദ്യമായാണ് കടത്ത് പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു. ഇരിട്ടി എസ്‌ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. അതേസമയം, കർണാടകയിലേക്ക് പോകാൻ ചരക്കു വാഹന ജീവനക്കാർക്ക് ഏഴ് ദിവസത്തിനുള്ളിൽ ചെയ്‌ത ആർടിപിസിആർ പരിശോധനാ ഫലം ഉൾപ്പടെ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ലഹരി കടത്തുകൾ തുടർക്കഥയാവുന്നത്. നേരത്തെയും പച്ചക്കറി, മൽസ്യ വാഹനങ്ങളിൽ നടത്തിയ പാൻ കടത്ത് പിടികൂടിയിരുന്നു.
Read Also: ചുവന്ന മുണ്ട് വീശി കാണിച്ച് തീവണ്ടി നിർത്തിച്ചു; തിരൂരിൽ അഞ്ചുകുട്ടികൾ പിടിയിൽ