ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ നേരിയ പ്രതിസന്ധി. ഡ്രില്ലിങ് മെഷീൻ ഇരുമ്പ് പാളിയിൽ ഇടിക്കുകയായിരുന്നു. ദൗത്യം വിജയത്തിനരികെ എത്തിയപ്പോഴായിരുന്നു പ്രതിസന്ധി. അതേസമയം, എൻഡിആർഎഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുമ്പ് പാളി മുറിച്ചുമാറ്റാനും ശ്രമം നടക്കുന്നുണ്ട്.
തുരങ്കത്തിൽ ഇനി പത്ത് കിലോമീറ്ററോളം ഭാഗത്ത് മാത്രമാണ് പൈപ്പ് ഇടാനുള്ളത്. ഒമ്പത് കുഴലുകളാണ് തുരങ്കത്തിലേക്ക് സ്‌ഥാപിച്ചിട്ടുള്ളത്. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണ് നീക്കം. പുറത്തെത്തിച്ച ശേഷം ഇവരുടെ ആരോഗ്യസ്‌ഥിതി പരിശോധിക്കും. വലിയ പ്രശ്‌നങ്ങൾ ഇല്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കും.
എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ പ്രകടിപ്പിക്കുന്നവരെ ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. അതിനായി, തുരങ്കത്തിന് സമീപത്തായി ഹെലിപാഡും സജ്‌ജമാക്കിയിട്ടുണ്ട്. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 12 ദിവസം പിന്നിട്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവും പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്ക് നൽകുന്നുണ്ട്.
Most Read| ‘നാളത്തെ റാലിയിൽ എത്തേണ്ടതില്ല’; ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്ക്