ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കെ തകർന്ന സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ഇന്നും ആശുപതി നിരീക്ഷണത്തിൽ തുടരും. 17 നാൾ നീണ്ട അതിസങ്കീർണമായ ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാനായത്. തൊഴിലാളികളുമായി ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചിരുന്നു.
41 തൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതിൽ ഭാഗമായത് അഭിമാനമെന്ന് സ്‌ക്വാഡ്രൺ സിഇഒയും മലയാളിയുമായ സിറിയക് ജോസഫ് പ്രതികരിച്ചു. ടണലിന്റെ സുരക്ഷയെ കുറിച്ചുള്ള പരിശോധനാ റിപ്പോർട് ഉടൻ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. എട്ടു സംസ്‌ഥാനങ്ങളിലെ 41 തൊഴിലാളികൾ 17 ദിവസമാണ് എട്ടര മീറ്റർ തുരങ്കത്തിൽ മരണത്തെ മുഖാമുഖം കണ്ടു അതിജീവിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും പോലീസ് ഉദ്യോഗസ്‌ഥരും സംയുക്‌തമായാണ് രക്ഷാദൗത്യം നടത്തിയത്.
തൊഴിലാളികളെ അവശിഷ്‌ടങ്ങൾ നീക്കി പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തിൽ രക്ഷാ സംഘം. എന്നാൽ, വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ ദൗത്യം വീണ്ടും തുരങ്കം ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി. പിന്നീട്, ഓരോ ചുവടും സസൂക്ഷ്‌മം നിരീക്ഷികൊണ്ടായിരുന്നു ദൗത്യം മുന്നോട്ട് പോയതും ഒടുവിൽ ശുഭകരമായ പരിസമാപ്‌തിയിൽ എത്തിയതും. അതേസമയം, രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരുലക്ഷം രൂപ വീതം നൽകാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Related News| ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു