മോസ്‌കോ: റഷ്യയിൽ 6 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി. കിഴക്കൻ നഗരമായ ഖബറോവ്സ്‌കിന് സമീപത്ത് വച്ചാണ് എഎൻ-26 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം ബുധനാഴ്‌ച വൈകീട്ടോടെ കാണാതായതായതെന്ന് സർക്കാർ അറിയിച്ചു. ഖബറോവ്സ്‌ക് എയർപോർട്ടിന് 38 കിലോമീറ്റർ അകലെ വച്ചാണ് വിമാനവുമായി അവസാന റഡാർ ആശയവിനിമയം നടന്നതെന്ന് അധികൃതർ പറഞ്ഞു.
തിരച്ചിലിനായി ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ അയച്ചതായി റഷ്യൻ അടിയന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ പ്രദേശത്തെ വെളിച്ചക്കുറവ് തിരച്ചിലിന് കനത്ത വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. ഒരുകാലത്ത് വിമാനാപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയിരുന്ന രാജ്യമായ റഷ്യയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇതിൽ കാര്യമായ മാറ്റമുണ്ടായിരുന്നു.
എയർ ട്രാഫിക് കൺട്രോൾ സിസ്‌റ്റം അടക്കമുള്ളവയുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിരുന്നു. എങ്കിലും അപകടങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. ജൂലൈ മാസത്തിൽ കംചാത്ക നഗരത്തിന് അടുത്ത് വച്ച് എഎൻ-26 വിമാനം തകർന്നുവീണ് 28 പേർ കൊല്ലപ്പെട്ടിരുന്നു.
Read Also: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; തുക സംസ്‌ഥാനങ്ങൾ കണ്ടെത്തണം