ന്യൂ ഡെൽഹി: ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സമ്പത്ത് നാട്ടിലാണ്. ഏപ്രിൽ മുതൽ ജോലിക്ക് ഹാജരായത് എത്ര തവണയാണെന്നും അവധിയിൽ പ്രവേശിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് കേരളാ ഹൗസിന്റെ മറുപടി.
കേന്ദ്ര സർക്കാരിന്റെ സഹായങ്ങൾ വേഗത്തിൽ നേടിയെടുക്കാനും സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾ നടപ്പിലാക്കാനും വേണ്ടിയാണ് മുൻ എംപിയും സിപിഎം നേതാവുമായ എ. സമ്പത്തിനെ ഡെൽഹി കേരളാ ഹൗസിൽ ക്യാബിനറ്റ് പദവിയോടെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇദ്ദേഹം സ്വന്തം നാട്ടിലാണ്. കോവിഡ് പ്രതിസന്ധിയിൽ ഡെൽഹി ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ മലയാളികൾ നാട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധി ഉണ്ടായിരുന്നില്ല. ഇത് ഏറെ ചർച്ചയായ വിഷയം ആയിരുന്നു.
വിമാന, റെയിൽ സർവീസുകൾ നിർത്തി വെച്ചത് കാരണമാണ് ഡെൽഹിയിലേക്ക് എത്താൻ സാധിക്കാതെ പോയതെന്നാണ് സമ്പത്ത് അന്ന് വിശദീകരിച്ചത്. എന്നാൽ, റെയിൽ, വിമാന ഗതാഗതം ഭാഗികമായി ആരംഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നു എന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. അഞ്ച് മാസത്തിനിടെ ശമ്പള ഇനത്തിൽ 3,23,480 രൂപയാണ് സമ്പത്ത് കൈപ്പറ്റിയത്. ഇതിനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കോശി ജേക്കബ് ഗവർണറിന് പരാതി നൽകിയിരുന്നു. ഗവർണർ പരാതി സർക്കാരിന് കൈമാറിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.