ടെൽ അവീവ്: അന്താരാഷ്‌ട്ര യുദ്ധനിയമങ്ങളെ കാറ്റിൽ പരാതി, ഒന്നരമാസം കൊണ്ട് 15,000ത്തോളം പേരുടെ ജീവൻ കവർന്ന യുദ്ധം താൽക്കാലികമായി അവസാനിപ്പിച്ച് ഇസ്രയേൽ. പ്രാദേശിക സമയം വെള്ളിയാഴ്‌ച രാവിലെ ഏഴു മണിമുതൽ (ഇന്ത്യൻ സമയം 10.30) വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപനം.
വൈകിട്ട് നാല് മണിയോടെ ഇസ്രയേലിൽ നിന്ന് ഹമാസ് ബന്ദികളാക്കിയവരിൽ പ്രായമുള്ള സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 13 പേരെ ഹമാസ് വിട്ടയക്കും. ഇതിന് പകരമായി, ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്‌തീൻ തടവുകാരിൽ ചിലരെയും വിട്ടയക്കും. എന്നാൽ, ബന്ദികളെ എവിടെവെച്ചു കൈമാറുമെന്നത് രഹസ്യമാണ്. വെടിനിർത്തൽ നടപ്പിലായി നാലാം ദിവസത്തോടെ ബാക്കി ബന്ദികളുടെ മോചനം സംബന്ധിച്ച് ധാരണ ഉണ്ടാക്കാനാണ് ശ്രമം.
ആഴ്‌ചകളായി നീളുന്ന ഇസ്രയേൽ- ഹമാസ് യുദ്ധത്തിന് മേലുള്ള ആദ്യ നയതന്ത്ര വിജയമാണിത്. ഈജിപ്‍തിന്റേയും യുഎസിന്റേയും സഹായത്തോടെയാണ് ഖത്തർ നയതന്ത്ര ചർച്ചകൾ നടത്തിയത്. നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. പകരം ഹമാസ് ബന്ദികളാക്കിയ 50 ഇസ്രയേലികളെ വിട്ടയക്കാനാണ് ധാരണ. ‘ഇവർക്ക് പുറമെ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് കരാർ.
ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ കരാറിനെ ‘പ്രത്യാശയുടെ നുറുങ്ങുവെട്ടം’ എന്ന് വിളിച്ചുകൊണ്ടായിരുന്നു ദോഹയിൽ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. അതേസമയം, വെടിനിർത്തലോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും നാല് ഇന്ധന ടാങ്കുകളും പ്രതിദിനം ഗാസയിലെത്തും.
ഇതിനിടെ, ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രി ഹമാസ് താവളമായി പ്രവർത്തിച്ചിരുന്നതിന് ലഭിച്ചെന്ന് പറഞ്ഞ ഇസ്രയേൽ സൈന്യം, ആശുപത്രി ഡയറക്‌ടർ മുഹമ്മദ് അബു സാൽമിയയെയും ഏതാനും ജീവനക്കാരെയും അറസ്‌റ്റ് ചെയ്‌തതായാണ് വിവരം. ഇസ്രയേൽ സെക്യൂരിറ്റി അതോറിറ്റിക്ക് കൈമാറിയ ഇവരെ ചോദ്യം ചെയ്യുകയാണ്.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണ് ബന്ദികളാക്കിയത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000ത്തിന് അടുത്താണ്.
Most Read| കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് പുനരാരംഭിച്ചു ഇന്ത്യ