തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ സിപിഐഎം. പരാതിയിൽ പറയുന്നതുപോലെ മന്ത്രി ഇടപെട്ടതായി അറിയില്ലെന്നും മാദ്ധ്യമങ്ങളിലൂടെ വാര്‍ത്ത കണ്ടുള്ള അറിവ് മാത്രമേയുള്ളൂവെന്നും സിപിഐഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
“ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കും”- വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാദത്തെ തുടർന്ന് മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. എകെ ശശീന്ദ്രൻ മന്ത്രിസ്‌ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
എന്‍സിപി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജി പത്‌മാകരനെതിരെയുള്ള പീഡന പരാതി തീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്നാണ് എകെ ശശീന്ദ്രനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് കരുതിയാണ് താൻ ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ പിൻമാറിയെന്നും മന്ത്രി പറഞ്ഞു. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല