ന്യൂഡെല്‍ഹി: സ്‌ത്രീകള്‍ വിവാഹ മോചനം നേടിയാലും അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
വിവാഹബന്ധം വേര്‍പ്പെടുത്തി എന്നത് കൊണ്ട് ഭര്‍ത്താവിനോ കുടുംബത്തിനോ അവരെ പുറത്താക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവിടെ തുടരാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ജസ്‌റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
2019ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്ക് എതിരായി സതീഷ് ചന്ദര്‍ അഹൂജയാണ് ഹരജി സമര്‍പ്പിച്ചത്. ഇതിലാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. സതീഷിന്റെ മരുമകള്‍ സ്‌നേഹക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് ആയിരുന്നു ഹൈക്കോടതിയുടെ വിധി.
ഇവര്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഈ സാഹചര്യത്തില്‍ സ്‌നേഹയെ വീട്ടില്‍ താമസിപ്പിക്കാന്‍ കഴിയില്ലെന്നാണ് സതീഷ് ഹരജിയിലൂടെ പറഞ്ഞത്.
വീട് താന്‍ അധ്വാനിച്ച് പണി കഴിപ്പിച്ചത് ആണെന്നും തന്റെ മകന് പോലും അവകാശം ഇല്ലാത്ത സാഹചര്യത്തില്‍ പിന്നെങ്ങനെ മരുമകള്‍ക്ക് അവകാശമുണ്ടാകും എന്നായിരുന്നു സതീഷിന്റെ വാദം. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് സ്‌നേഹക്ക് താമസം തുടരാനുള്ള അവകാശം നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
Read Also: യോഗി രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലത്; കോൺഗ്രസ് നേതാവ്