ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജ്. കഴിഞ്ഞദിവസം യുപിയിൽ ബിജെപി പ്രവർത്തകൻ ഒരാളെ വെടിവച്ച് കൊല്ലുകയും 17കാരി ദുരൂഹ സാചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തെ പരാമർശിച്ചായിരുന്നു ഉദിത് രാജിന്റെ വിമർശനം.
“കൊലപാതകവും ബലാൽസംഗവും ദലിതർക്കെതിരായ അതിക്രമങ്ങളും യുപിയിൽ ഇന്ന് സാധാരണ സംഭവമായിരിക്കുന്നു. ബല്ലിയയിൽ സർക്കാർ ഉദ്യോഗസ്‌ഥരുടെ മുന്നിൽ വച്ച് ഒരാളെ വെടിവച്ചു കൊന്നു. മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് കുംഭമേള ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് യോഗി ആദിത്യനാഥിന് നല്ലത്. ഭരണം നന്നായി നടത്താൻ യോഗി ആദിത്യനാഥ് യോഗ്യനല്ല,”- ഉദിത് രാജ് ട്വീറ്റ് ചെയ്‌തു.
Murder& rape and atrocities against Dalits have become order of the day in UP. In the presence of administration in Balia, a person was shot dead . Yogi ji is unfit to run the administration better he resigns & manages the religious activities including Kumbh Mela .
— Dr. Udit Raj (@Dr_Uditraj) October 16, 2020
Related News: യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു
ഉത്തർപ്രദേശിലെ ബല്ലിയയിൽ ഇന്നലെയാണ് പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊലപ്പെടുത്തിയത്. ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങുമായി ഏറെ അടുപ്പം പുലർത്തുന്ന പാർട്ടി പ്രവർത്തകൻ ധിരേന്ദ്ര സിങ് ആണ് ജയപ്രകാശ് എന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിരുന്നു.
ഇത് കൂടാതെ, ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ തിപ്രി ഗ്രാമത്തിലെ വയലിൽ നിന്ന് 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം ഇന്ന് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. വിള ശേഖരിക്കാനായി വയലിലേക്ക് പോയ പെൺകുട്ടിയെ ബന്ധുക്കൾ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പെൺകുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പോലീസ് പുറത്തുവിട്ടിട്ടില്ല.
Related News: യുപിയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി