ലഖ്‌നൗ: ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംസ്‌ഥാന തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ ഒരു ഗ്രാമത്തിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതേദഹം കണ്ടെത്തിയത്.
സാത്രിഖ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള തിപ്രി ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ബറാബങ്കി എസ് പി ആർഎസ് ഗൗതം പറഞ്ഞു. നെല്ലു കൊയ്യാനായി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചുവരുന്നത് കാണാതായതിനെ തുടർന്ന് ബുധനാഴ്‌ച രാത്രി കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ വസ്‌ത്രങ്ങൾ കീറിപ്പറിച്ച നിലയിലായിരുന്നു എന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പാഥമിക നിഗമനമെന്നും പോലീസ് പറയുന്നു.
അതേസമയം, പെൺകുട്ടിയുടെ മൃതദേഹം അർദ്ധ നഗ്‌നമായ നിലയിലാണ് കണ്ടെത്തിയതെന്നും കൊലപാതകത്തിന് മുമ്പ് ബലാൽസംഗത്തിന് ഇരയായതായി സംശയിക്കുന്നുവെന്നും കുടുംബാംഗങ്ങൾ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു
സംഭവത്തിൽ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമത്തിൽ പോലീസ് സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തു. നിലവിൽ കൊലപാതക കുറ്റമാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം ആവശ്യമായ വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്ന് പോലീസ് പറഞ്ഞു.