തിരുവനന്തപുരം: ബന്ധുവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. മലയിൻകീഴിലാണ് സംഭവം. കാരങ്കോട്ട്കൊണം സ്വദേശി ശരത് (24) ആണ് മരിച്ചത്. ശരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.
അരുൺ, സോളമൻ, അനീഷ് എന്നിവരാണ് ഇവരെ ആക്രമിച്ചത്. ഇവർ മൂന്നുപേരും പോലീസ് കസ്‌റ്റഡിയിലാണ്. ഇവർ മൂന്നുപേരും മദ്യപിക്കുന്ന സ്‌ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അടുത്തുള്ള ഒരു ക്ഷേത്രത്തിൽ മൈക്ക് സെറ്റ് വെക്കുന്നതുമായി ബന്ധപ്പെട്ട് മദ്യപാന സംഘവും രാജേഷും തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു.
ഈ തർക്കം വീണ്ടും ചർച്ചയായി. മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു. ഈ സമയത്താണ് ശരത്തും അഖിലേഷും ഇവിടേക്ക് എത്തിയത്. ബന്ധുവായ രാജേഷിനെ മർദ്ദിക്കുന്നത് തടയാനായിരുന്നു ശരത്തിന്റെയും അഖിലേഷിന്റെയും ശ്രമം. ഈ സമയം പ്രതികൾ ബിയർ കുപ്പി പൊട്ടിച്ചു ശരത്തിനെയും അഖിലേഷിനെയും കുത്തി. ആശുപത്രിയിൽ എത്തിക്കും മുൻപ് ശരത് മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. അഖിലേഷ് അത്യാസന്ന നിലയിലാണ്. രാജേഷിന് കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.
Most Read| ‘എനിക്ക് പേടിയാകുന്നു, ആരെങ്കിലും രക്ഷിക്കൂ’; നൊന്തുവിളിച്ച ആ കുരുന്ന് ഇനിയില്ല