ജറുസലേം: ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തിൽ കാണാതായ ആറുവയസുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങൾ ശനിയാഴ്‌ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഹിന്ദിന്റെ മൃതദേഹവും കണ്ടെത്തിയത്.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജൻസിയും ആരോഗ്യമന്ത്രാലയവും ഇക്കാര്യം സ്‌ഥിരീകരിച്ചു. രണ്ടാഴ്‌ച മുൻപ് കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്ക് കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.
സഹായം തേടി ഹിന്ദ് റിജബ് നടത്തിയ അടിയന്തിര ഫോൺ സന്ദേശത്തെ തുടർന്ന് കുട്ടിയെ തിരഞ്ഞു പലസ്‌തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്‌നോയും അഹ്‌മദ് അൽ മദൂനും പുറപ്പെടുകയായിരുന്നു. ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. കാറിൽ മൃതദേഹങ്ങൾക്കിടയിൽ ഇരുന്ന് കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോൺ വിളിയുടെ ശബ്‌ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു.
‘എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാൻ ആരെങ്കിലും വരൂ എന്നായിരുന്നു’ ആ കുരുന്നിന്റെ യാചന. ചേതനയറ്റ തന്റെ ബന്ധുക്കളുടെ മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ഏകദേശം മൂന്ന് മണിക്കൂറോളം ഹിന്ദ് സഹായത്തിനായി അഭ്യർഥിച്ചിരുന്നു. ആംബുലൻസ് സഹിതം സന്നദ്ധപ്രവർത്തകരെ അയച്ചെങ്കിലും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
ഗാസ സിറ്റിയിലെ ടെൽ അൽ-ഹവ പ്രദേശത്തെ ഒരു പെട്രോൾ സ്‌റ്റേഷന് സമീപമാണ് ഹിന്ദിന്റെയും ബന്ധുക്കളുടെയും രക്ഷിക്കാൻ പോയവരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്‌ച പുലർച്ചെ ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനാലാണ് പ്രദേശത്ത് എത്താൻ കഴിഞ്ഞത്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും