ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) ബന്ധിപ്പിക്കാൻ നീക്കം. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
ഈ സമ്മേളനത്തിൽ പാസാക്കിയാലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാകുമോ എന്ന് വ്യക്‌തമല്ല. ചിലപ്പോൾ ബിൽ അവതരിപ്പിച്ച് അത് സൂക്ഷ്‌മ പരിശോധനക്കായി സ്‌റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനും സാധ്യതയുണ്ട്.
വോട്ടർ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ടും ഇല്ലാതാകും. ഒരാൾക്ക് ഒരിടത്ത് നിന്ന് മാത്രമേ വോട്ട് ചെയ്യാനാകൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭേദഗതി നിർദ്ദേശം സർക്കാരിന് സമർപ്പിച്ചത്. ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ നേരത്തെ സുപ്രീം കോടതി കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു.
കാർഡുകൾ ബന്ധിപ്പിക്കണമെന്ന് തുടക്കത്തിൽ ആരെയും നിർബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.
Also Read: പ്രവചിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനമില്ല; ആൾദൈവത്തെ യുവാവ് തല്ലിക്കൊന്നു