കാൺപൂർ: ഉത്തർപ്രദേശിൽ കോവിഡ് ബാധിതയായ അമ്മയെ മക്കൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണത്തിന് കീഴടങ്ങി. മകൻ വിശാലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
മകനൊപ്പം താമസിച്ചിരുന്ന ഇവർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്‌ഥിതി വഷളായതോടെ മകൻ വിശാൽ സഹോദരിയുടെ വീടിന് മുന്നിലുള്ള റോഡിന് സമീപം അമ്മയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
റോഡരികിൽ ദുരുതരാവസ്‌ഥയിൽ കിടന്ന അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മകളും തയാറായില്ല. തുടർന്ന് നാട്ടുകാർ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ട പോലീസാണ് ആംബുലൻസ് വിളിച്ച് സ്‍ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. ചികിൽസയിലിരിക്കെ ഇവർ മരിക്കുകയും ചെയ്‌തു.
അസുഖ ബാധിതയായ അമ്മയെ ഉപേക്ഷിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിന് മകൻ വിശാലിനെതിരേ കേസെടുത്തതായും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിസിപി അനുപ് സിങ് പറഞ്ഞു.
Read also: ചെങ്കോട്ട സംഘർഷം; ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം