ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഷിപ്പ്‌യാഡായ എബിജിക്കെതിരെ സിബിഐ കണ്ടെത്തിയ ബാങ്ക് തട്ടിപ്പില്‍ ബിജെപിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. 75 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിനെതിരെ മോദി സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നും തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്‌തു. പരമാവധി കൊള്ളയടിച്ചിട്ട് രാജ്യം വിടാനായി തട്ടിപ്പുകാര്‍ക്ക് മോദി സര്‍ക്കാര്‍ അവസരം ഒരുക്കുന്നു എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
28 ബാങ്കുകളില്‍ നിന്നായി 22,842 കോടി രൂപ വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്നാണ് ഇതിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. പക്ഷെ തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 5,35,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് നടന്നതെന്നും തട്ടിപ്പുകള്‍ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തെ ആകെ തകര്‍ത്തെന്നും രണ്‍ദീപ്‌സിങ് സുര്‍ജേവാല ആരോപിച്ചു.
നിലവിൽ പുറത്തു വന്നിരിക്കുന്ന തട്ടിപ്പിന്റെ പേരില്‍ എബിജി ഡയറക്‌ടർമാരായ റിഷി കമലേഷ് അഗര്‍വാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്ക് എതിരെ ഇന്നലെയാണ് സിബിഐ കേസെടുക്കുന്നത്. ഇത്തരത്തിൽ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡിയെന്ന ഛോട്ടാ മോദിയെ ആരും മറന്നിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ അറിവോ സമ്മതമോ കൂടാതെയല്ല ഈ വലിയ തട്ടിപ്പുകള്‍ നടക്കുന്നതെന്നും സിബിഐ നീക്കത്തിന് പിന്നാലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. നാല് വര്‍ഷക്കാലം തട്ടിപ്പുകാര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കേന്ദ്രം വ്യക്‌തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Most Read: ബിജെപിയുടെ വാഗ്‌ദാനങ്ങൾ ചെറുക്കാൻ ഉത്തരാഖണ്ഡിന് കരുത്തുണ്ട്; ഹരീഷ് റാവത്ത്