ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ജനങ്ങൾ ബിജെപിയെ തോൽപിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ബിജെപി നൽകുന്ന വാഗ്‌ദാനങ്ങൾ ചെറുക്കാൻ ഉത്തരാഖണ്ഡിന് കരുത്തുണ്ടെന്നും റാവത്ത് പറഞ്ഞു. സംസ്‌ഥാനത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല റാവത്തിനാണ്.
‘ബിജെപിയുടെ എല്ലാ വാഗ്‌ദാനങ്ങളെക്കാളും കരുത്തുണ്ട് ഉത്തരാഖണ്ഡിന്. വർഷങ്ങളായി മറന്നുകിടന്ന ഉത്തരാഖണ്ഡ് തൊപ്പി പ്രധാനമന്ത്രി ധരിച്ചത് ഇക്കാരണം കൊണ്ടാണ്. പഴയ ഗ്രാമഫോൺ റെക്കോർഡുകൾ പോലെയാണ് ബിജെപിയുടെ വാഗ്‌ദാനങ്ങൾ. ആളുകൾ ഇതിൽ വോട്ട് ചെയ്യില്ല. തൊഴിൽ, നാണ്യപ്പെരുപ്പം, ഭരണനിർവഹണം, വികസനം എന്നീ കാരണങ്ങളിലാവും ആളുകൾ വോട്ട് രേഖപ്പെടുത്തുക. കൂടാതെ കോവിഡ് സമയത്ത് ജനങ്ങളെ മരിക്കാൻ വിട്ടതും ബിജെപിയുടെ തോൽവിക്ക് കാരണമാവും’, റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡിൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ധാമി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയത്. ബിജെപി പുതിയ മന്ത്രിസഭ രൂപീകരിച്ചാൽ ഉടൻ തന്നെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാനുള്ള ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ധാമി പറയുന്നു.
ഭരണഘടനക്ക് രൂപം നൽകിയവരുടെയും ഭരണഘടനയുടെ ആത്‌മാവിനെ ദൃഢമാക്കിയവരുടെയും സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാകുന്നതോടെ സംസ്‌ഥാനത്തെ എല്ലാവർക്കും തുല്യ നീതി ലഭിക്കും. ലിംഗ സമത്വം, സാമൂഹിക സൗഹാർദം എന്നിവ ശക്‌തിപ്പെടുത്താൻ ഏകീകൃത സിവിൽ കോഡ് സഹായിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞിരുന്നു.
13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്‌ഥാനാർഥികളാണ് ഉത്തരാഖണ്ഡിൽ ജനവിധി തേടുന്നത്. ബിജെപിക്കും കോൺഗ്രസിനും പുറമെ ആം ആദ്‌മി പാർട്ടിയും ശക്‌തമായി രംഗത്ത് ഇറങ്ങുന്നതോടെ ത്രികോണ മൽസരത്തിനാണ് ഉത്തരാഖണ്ഡ് സാക്ഷ്യംവഹിക്കാൻ പോകുന്നത്. ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലക്ഷ്യമിട്ട് ബിജെപിയും ഭരണ വിരുദ്ധവികാരം മുതലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും രംഗത്തിറങ്ങുമ്പോൾ സംസ്‌ഥാനത്തെ അഴിമതി മുക്‌തമാക്കുമെന്ന പ്രഖ്യാപനത്തിലാണ് ആം ആദ്‌മി.
Most Read: ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകൾക്ക് അനുമതി