തൃശൂർ: ഗുരുവായൂർ ആനയോട്ട ചടങ്ങിന് മൂന്ന് ആനകൾക്ക് അനുമതി. രവി കൃഷ്‌ണൻ, ദേവദാസ്, വിഷ്‌ണു എന്നീ ആനകളാണ് ചടങ്ങിൽ പങ്കെടുക്കുക. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ ഭരണകൂടം തള്ളിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന യോഗത്തിൽ മൂന്ന് ആനകൾക്ക് പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.
തിങ്കളാഴ്‌ചയാണ് ഗുരുവായൂർ ക്ഷേത്രോൽസവത്തോട് അനുബന്ധിച്ചുള്ള ആനയോട്ടം. ഈ വർഷം ചടങ്ങ് മാത്രമായാണ് ആനയോട്ടം നടത്തുക. കോവിഡ് മാനദണ്ഡങ്ങളുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
ഗുരുവായൂരിൽ ഉൽസവ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉൽസവകാലത്ത് സ്വർണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്.
ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്‌ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴ് പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. എല്ലാവർഷവും ഗുരുവായൂർ ഉൽസവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്‌മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ആനയോട്ടം.
Most Read: ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; ജില്ലാ ഫയർ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്