തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പുലർച്ചയോടെ ശ്രീവൽസം ഗസ്‌റ്റ് ഹൗസിലെത്തി പ്രധാനമന്ത്രി അൽപ്പനേരം വിശ്രമിച്ചതിന് ശേഷമാണ് ക്ഷേത്രദർശനത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന് ഗുരുവായൂരിൽ വെച്ച് വിവാഹിതരാകുന്നവർക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാനും അവസരമുണ്ടാകും.
നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മോദി എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള താരങ്ങൾ കുടുംബസമേതം എത്തിയിട്ടുണ്ട്. കൂടാതെ ജയറാം, ഖുശ്‌ബു, ദിലീപ് എന്നിവരും എത്തിയിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രവും സന്ദർശിച്ചു ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തും.
ഉച്ചക്ക് 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉൽഘാടനം ചെയ്യും. തുടർന്ന് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ശക്‌തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ഡെൽഹിയിലേക്ക് മടങ്ങും.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് 7.14ന് കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ എത്തിയ മോദി 7.30ഓടെ റോഡ് ഷോ ആരംഭിച്ചു. 8.10ന് ഗസ്‌റ്റ് ഹൗസിലാണ് റോഡ് ഷോ അവസാനിച്ചത്.
Most Read| ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം; തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം