പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ ഫയർ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസ് ഡയറക്‌ടർ ജനറലാണ് വിശദീകരണം ചോദിച്ചത്.
വിവരം യഥാസമയം ഉന്നത ഉദ്യോഗസ്‌ഥരെ അറിയിച്ചില്ലെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. 48 മണിക്കൂറിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 40 മണിക്കൂറിലധികം ഒരു മനുഷ്യന്‍ ജീവന്‍ രക്ഷിക്കാനായി അപേക്ഷിക്കുന്നത് മാദ്ധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും സംസ്‌ഥാന ഓഫിസിലോ ടെക്‌നിക്കല്‍ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നല്‍കിയില്ലെന്നും സ്‌ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നും പരാതികള്‍ വ്യാപകമായിരുന്നു.
ഇതിന്റെകൂടി അടിസ്‌ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ തന്നെ സൈന്യം വന്ന് ചെയ്‌ത അതേ കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയുള്ളവര്‍ ഉണ്ടായിരുന്നു. സ്‌കൂബാ ടീം ഉണ്ടായിരുന്നു. അവരെല്ലാം തന്നെ 400 മീറ്റര്‍ താഴ്‌ചയുള്ള കുന്നിന്‍ചെരിവുകളില്‍ പോലും രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ളവരാണ്. വടംകെട്ടി ആളുകളെ രക്ഷിച്ച് പരിശീലനം ഉള്ള ആളുകളുണ്ടായിരുന്നു. അവരെ ഒന്നും ഉപയോഗിക്കാതെ കയ്യും കെട്ടി നോക്കിനിന്നു എന്ന പരാതിയുയർന്നിരുന്നു. ജില്ലാ ഫയര്‍ ഓഫിസറുടെ ഭാഗത്തുനിന്ന് വലിയ വീഴ്‌ചയുണ്ടായി എന്ന ആരോപണവും ശക്‌തമായിരുന്നു.
Most Read: പഞ്ചാബ് തിരഞ്ഞെടുപ്പ്; ബിജെപി പ്രചാരണത്തിന് കോൺഗ്രസ് എംപി