പട്യാല: പഞ്ചാബിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എംപി പ്രനീത് കൗര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് എംപിയുമായ പ്രനീത് കൗര്‍ ബിജെപി യോഗത്തില്‍ പങ്കെടുക്കുകയും അദ്ദേഹത്തിനായി വോട്ട് അഭ്യർഥിക്കുകയും ചെയ്‌തത്.
ബിജെപിക്കൊപ്പം ചേര്‍ന്ന് തങ്ങള്‍ക്കെതിരെ മൽസരിക്കുന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ പരാജയം സംസ്‌ഥാനത്തെ കോണ്‍ഗ്രസ് ആഗ്രഹിക്കുമ്പോഴാണ് കോണ്‍ഗ്രസ് എംപിയായ പ്രനീതിന്റെ ഭാഗത്ത് നിന്നുമുള്ള നീക്കം ശ്രദ്ധേയമാകുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കേണ്ടി വന്നതിന് പിന്നാലെയാണ് അമരീന്ദര്‍ പാര്‍ട്ടിയുമായി പിണങ്ങിയതും പുതിയ പാര്‍ട്ടി ഉണ്ടാക്കിയതും. കോൺഗ്രസ് വിടുന്നുവെന്നും എന്നാൽ ബിജെപിയുമായി സഖ്യമില്ലെന്നും ആവർത്തിച്ച് പറഞ്ഞിരുന്ന അമരീന്ദർ പിന്നീട് ബിജെപിയുമായി സഖ്യം ചേരുകയായിരുന്നു. നിലവില്‍ പഞ്ചാബില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്.
ദിവസങ്ങള്‍ക്ക് മുമ്പ് പട്യാല അര്‍ബന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി തനിക്കായി പ്രചരണത്തിനിറങ്ങാനോ, അതിന് പറ്റില്ലെങ്കില്‍ എംപി സ്‌ഥാനം രാജിവെച്ച് പുറത്ത് പോവാനും പ്രനീത് കൗറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് വലുത് തന്റെ കുടുംബമാണെന്നും, കുടുംബത്തിന് വേണ്ടി മാത്രമേ താന്‍ നിലകൊള്ളുകയുള്ളൂ എന്നായിരുന്നു കൗറിന്റെ മറുപടി.
അമരീന്ദറിന് പിന്നാലെ കൗറും മറുകണ്ടം ചാടുമോ എന്ന സംശയത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് ഏല്‍പിക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല. ബിജെപിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത് തങ്ങളുടെ രാഷ്‌ട്രീയ പ്രതിച്ഛായയുടെ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുമ്പോഴാണ് മണ്ഡലത്തിലെ എംപി തന്നെ ബിജെപിയുടെ ജയത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
Read also: ആർഎസ്എസിൽ നിന്നാണ് ആം ആദ്‌മി പാർട്ടി ഉണ്ടായത്; പ്രിയങ്ക ഗാന്ധി