ന്യൂഡെൽഹി: വലതുപക്ഷ ഹിന്ദു സംഘടനയായ രാഷ്‌ട്രീയ സ്വയംസേവക് സംഘിൽ (ആർഎസ്എസ്) നിന്നാണ് ആം ആദ്‌മി പാർട്ടി ഉയർന്നുവന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഞായറാഴ്‌ച പഞ്ചാബിലെ കോട്കപുരയിൽ നടന്ന ‘നവി സോച്ച് നവ പഞ്ചാബ്’ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ആം ആദ്‌മി പാർട്ടി നയിക്കുന്ന ഡെൽഹിയിൽ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സ്‌ഥാപനങ്ങളുടെ പേരിൽ ഒന്നുമില്ലെന്ന് പ്രിയങ്ക ആരോപിച്ചു. രാഷ്‌ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്. അവരുടെ ഡെൽഹി മോഡൽ കൊണ്ടുവരുമെന്ന് അവർ പറഞ്ഞു. 2014ൽ ഗുജറാത്ത് മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത് മറക്കരുത്. ഇത്തവണ എഎപിയുടെ ചതിയിൽ വീഴരുത്; പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി ചന്നി നിങ്ങൾക്കിടയിലെ സാധാരണക്കാരനാണെന്നും പ്രിയങ്ക ഗാന്ധി ഊന്നിപ്പറഞ്ഞു.
കർഷകരുടെ പ്രശ്‌നങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പരാജയമാണെന്നും പ്രിയങ്ക ആരോപിച്ചു. കർഷക പ്രക്ഷോഭത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടു, എന്നാൽ പഞ്ചാബിലെ കർഷകർ അപ്പോഴും തോറ്റുമടങ്ങാൻ തയ്യാറായില്ല. അതാണ് പഞ്ചാബിലെ ജനങ്ങൾ. എനിക്ക് അത് മനസിലാകും. ഞാൻ വിവാഹം കഴിച്ചത് ഒരു പഞ്ചാബിയെ ആണ്. എന്റെ കുട്ടികളുടേത് പഞ്ചാബി രക്‌തമാണ്. ധീരഹൃദയരാണ് പഞ്ചാബികൾ; പ്രിയങ്ക പറഞ്ഞു.
Most Read: മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും