കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണത്തിൽ കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്,സൈജു തങ്കച്ചൻ എന്നിവരുൾപ്പടെ എട്ട് പ്രതികളാണുള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്‌ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്.
നമ്പർ 18 ഹോട്ടൽ ഉടമക്കെതിരെ വിശദമായ അന്വേഷണമാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായി ചോദ്യം ചെയ്യണമെന്ന് അഞ്‌ജനയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കാണാതായ ഹാർഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.
Also Read: താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിലേക്ക്