കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കും. ക്രൈം ബ്രാഞ്ച് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. എഫ്‌ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടുന്നു.
ഗൂഢാലോചന തെളിയിക്കാൻ പര്യാപ്‌തമായ തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ പരാതി ശരിവെക്കുന്നതാണെന്ന് പ്രതികൾ കോടതിയെ അറിയിക്കും. പ്രതികളുടെ നീക്കത്തിനെതിരെ ക്രൈം ബ്രാഞ്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ കൂടുതൽ തെളിവുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയിരുന്നു. കുസാറ്റ് ആൽഫി നഗറിലുള്ള വില്ലയിലായിരുന്നു പരിശോധന. എന്നാൽ, കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഇവിടെ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സുരാജിന്റെ കത്രിക്കടവിലെ ഫ്‌ളാറ്റിലും ക്രൈം ബ്രാഞ്ച് നേരത്തെ തിരച്ചിൽ നടത്തിയിരുന്നു.
Also Read: താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിലേക്ക്