തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന നിരക്കുകൾ കുറച്ച നടപടിക്കെതിരെ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ. പരിശോധന നിരക്കുകൾ കുറച്ചത് സ്വകാര്യ ലാബുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, സ്വകാര്യ ലാബുകളുമായി ചർച്ച നടത്താതെ പരിശോധന നിരക്കുകൾ കുറച്ച നടപടി പിൻവലിക്കണമെന്നുമാണ് അസോസിയേഷൻ വ്യക്‌തമാക്കുന്നത്.
നിരക്കുകൾ കുറച്ച ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കി. നടപടി ഇല്ലെങ്കില്‍ സമര പരിപാടികളിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം. ഗുണമേൻമയുള്ള പരിശോധന കിറ്റുകൾ ലഭ്യമാക്കാനായി മറ്റ് ചിലവുകളും പരിഗണിക്കുമ്പോൾ ആർടിപിസിആർ പരിശോധനക്ക് 900 രൂപയും ആന്റിജൻ പരിശോധനക്ക് 250 രൂപയുമായി ഉയർത്തണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് കോവിഡ് പരിശോധന നിരക്കുകൾ കുറച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിരക്കുകൾ പ്രകാരം ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1,225 രൂപ, ആര്‍ടി ലാമ്പ് 1,025 രൂപ എന്നിങ്ങനെയാണ് ലാബുകൾ ഈടാക്കേണ്ടത്.
Read also: കനാൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; ഒൻപത് തൊഴിലാളികൾ കുടുങ്ങി