ഭോപാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ സ്‌ളീമനാബാദിൽ ഒൻപത് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി. ബർഗി കനാൽ പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് ഒൻപത് തൊഴിലാളികളാണ് കുടുങ്ങിയത്. ഏഴ് പേരെ ഇതിനോടകം രക്ഷപെടുത്തി. രണ്ടുപേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.
സംസ്‌ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിഇആർഎഫ്) സംഘത്തോടൊപ്പം പ്രാദേശിക ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിട്ടുണ്ട്. ജബൽപൂരിൽ നിന്നാണ് എസ്‌ഡിഇആർഎഫ് സംഘം എത്തിയതെന്ന് കട്‌നി കളക്‌ടർ പ്രിയങ്ക് മിശ്ര പറഞ്ഞു. ശനിയാഴ്‌ച വൈകിട്ടാണ് അപകടമുണ്ടായത്.
മധ്യപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) രാജേഷ് രജോറ സംസ്‌ഥാന സെക്രട്ടേറിയറ്റിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തുരങ്കത്തിന്റെ ഒരു ഭാഗം കുഴിച്ച് തൊഴിലാളികളെ രക്ഷപെടുത്താനാണ് എസ്‌ഡിഇആർഎഫ് സംഘം ശ്രമിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്‌ടറും എസ്‌പിയും സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്ന് രാജേഷ് രജോറ പറഞ്ഞു. പരിക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: മോഷണ മുതലിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക്; ബെംഗളൂരുവിലെ ‘റോബിൻഹുഡ്’ കള്ളൻ പിടിയിൽ