ബെംഗളൂരു: മോഷണത്തിന് ശേഷം യാചകർക്കും പാവപ്പെട്ടവർക്കും പണവിതരണം, ഇതായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിന്റെ (46) രീതി. വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും യാചകർക്ക് കയ്യിലൊരു ബൈബിളുമായി എത്തുന്ന ജോൺ സുപരിചിതനാണ്.
പണക്കാരുടെ വീട്ടിൽ മോഷണം നടത്തി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന ‘റോബിൻഹുഡ്’ ശൈലിയിലുള്ള മോഷ്‌ടാവിനെ ജാലഹള്ളിക്ക് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. വിജയനഗറിലെ സർക്കാർ ഉദ്യോഗസ്‌ഥന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ തേടിയിറങ്ങിയത്. ജാലഹള്ളിക്ക് സമീപം ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു ജോൺ മെൽവിൻ.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അൻപതോളം മോഷണങ്ങളിൽ ജോൺ മെൽവിന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1994ലായിരുന്നു ഇയാളുടെ ആദ്യ മോഷണം. തുടർന്ന് നടത്തിയ മോഷണങ്ങളിൽ ഒരിക്കൽ പോലും പിടിക്കപ്പെട്ടിട്ടില്ല. രാഷ്‌ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകൾ മാത്രമായിരുന്നു ജോണിന്റെ ലക്ഷ്യം. ആവശ്യമായ ആഭരണങ്ങളും പണവും മാത്രം എടുക്കുന്നതായിരുന്നു പതിവ്.
മോഷ്‌ടിക്കുന്നവയിൽ കള്ളപ്പണവും ഉണ്ടായിരുന്നതിനാൽ പലരും പരാതി നൽകിയിരുന്നില്ല. ഒരു ഭാഗം പാവപ്പെട്ടവർക്ക് വേണ്ടി മാറ്റി വെച്ച ശേഷം ബാക്കിയുള്ള തുക സ്‌പാകളിൽ മസാജ് ചെയ്യാനും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. കയ്യിലെ കാശ് തീരുന്നതനുസരിച്ച് വീണ്ടും മോഷണത്തിനിറങ്ങും. നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ് ഇയാൾ.
Also Read: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമായെന്ന് പോലീസ്