ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി പുഷ്‌കർ സിംഗ് ധാമി പിന്നിലാണ്. ഖതിമ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കപ്രിയാണ് ധാമിക്ക് തിരിച്ചടി നൽകുന്നത്.
2002ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഉത്തരാഖണ്ഡിൽ അധികാരം പിടിച്ചത്. 70 സീറ്റുകളിൽ 36 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. നാരായൺ ദത്ത് തിവാരി ആയിരുന്നു ആദ്യത്തെ മുഖ്യമന്ത്രി. 2007ൽ ബിജെപി അധികാരത്തിലെത്തി. 70ൽ 35 സീറ്റുകളിൽ വിജയിച്ച ബിജെപി ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിലേറി. മുൻ കേന്ദ്ര മന്ത്രി ഭുവൻ ചന്ദ്ര ഖണ്ഡൂരി മുഖ്യമന്ത്രിയായി.
2012ൽ വീണ്ടും കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ കോൺഗ്രസിന് 32 സീറ്റും ബിജെപിയ്‌ക്ക് 31 സീറ്റും ലഭിച്ചു. വിജയ് ബഹുഗുണ ആയിരുന്നു മുഖ്യമന്ത്രി. 2014ൽ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി. കഴിഞ്ഞ തവണ ബിജെപി വീണ്ടും അധികാരത്തിലെത്തി. 57 മണ്ഡലങ്ങളിൽ വിജയിച്ച ബിജെപി ത്രിവേന്ദ്ര സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. 2021ൽ തിരാത്ത് സിംഗ് റാവത്തും തുടർന്ന് പുഷ്‌കർ സിംഗ് ധാമിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു.
അതേസമയം, സംസ്‌ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാൽകുവൻ മണ്ഡലത്തിൽ 2713 വോട്ടുകൾക്ക് പിന്നിൽ നിൽക്കുകയാണ്. സംസ്‌ഥാന രൂപീകരണത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ഈ വർഷം അധികാര തുടർച്ച സ്വന്തമാക്കിയതോടെ ബിജെപി ആത്‌മവിശ്വാസത്തിലാണ്.
Read Also: കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത് കോൺഗ്രസ്