ആലപ്പുഴ: സിസ്‌റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ച ഫാദർ തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് സൂചന. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണ് ഇത്. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് നേരത്തെ കോട്ടയം അതിരൂപത പ്രതികരിച്ചിരുന്നത്. കോടതി വിധിക്ക് എതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഇവരുടെ വൈദികപട്ടം നീക്കം ചെയ്യുന്ന നടപടികളിലേക്ക് ഇപ്പോൾ കടക്കില്ലെന്ന സൂചനകളാണ് ഇത് നൽകുന്നത്. ഉയർന്ന കോടതികൾ പ്രതികളെ വെറുതെ വിടാനുള്ള സാധ്യതകൾ കണക്കിലെടുത്താണിത്.
മൂന്ന് തരത്തിലാണ് പൗരോഹിത്യം നീക്കലുള്ളത്. തെറ്റായ വിവരങ്ങൾ നൽകി വൈദികരാകുന്നവരെയും ആരുടെയെങ്കിലും സമ്മർദ്ദം മൂലം ഈ രംഗത്ത് വരുന്നവരെയും ഒഴിവാക്കുന്നതാണ് ഒന്നാമത്തെ രീതി. രണ്ടാമത്തെ രീതി വൈദികവൃത്തിയിൽ നിന്ന് സ്വയം ഒഴിവാകുന്നതാണ്. വൈവാഹികജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാം.
ശിക്ഷാനടപടി മൂലം പൗരോഹിത്യം നീക്കം ചെയ്യുന്നതാണ് മൂന്നാമത്തെ രീതി. അതാത് രൂപതകളുടെ മെത്രാൻമാർക്ക് ഇതിനുള്ള നടപടി സ്വീകരിക്കാം. അന്വേഷണ കമ്മീഷനെവെച്ച് സാക്ഷികളെ വിസ്‌തരിച്ചാണ് നടപടികൾ പൂർത്തിയാക്കുക. പുറത്താക്കപ്പെട്ടാൽ ഇവർക്ക് വത്തിക്കാനിൽ അപ്പീൽ നൽകാം. ഇത് തള്ളിയാൽ പൗരോഹിത്യം എന്നന്നേക്കുമായി നഷ്‌ടപ്പെടും. മാനന്തവാടി രൂപതയിലെ ഫാദർ റോബിൻ വടക്കുംചേരിയെ വൈദികപട്ടത്തിൽ നിന്നും നീക്കിയതാണ് ഇത്തരത്തിൽ അടുത്ത കാലത്തുണ്ടായ സംഭവം.
വൈദികർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ രൂപതകൾ സസ്‌പെൻഡ് ചെയ്യാറുണ്ട്. ഇതോടെ കുർബാന ചൊല്ലാനുള്ള അവകാശം നഷ്‌ടമാകും. ഏത് അധികാരിക്ക് കീഴിലാണോ, അവരാണ് കന്യാസ്‌ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇവിടെയും അന്തിമ അധിക്കാരി വത്തിക്കാനാണ്.