തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ചിലർ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും ഇത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.
തന്നെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമം ശോഭാ സുരേന്ദ്രൻ വിഭാഗം ശക്‌തമാക്കി കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ഘടകത്തിലെ പുനഃസംഘടനയിൽ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രൻ അടക്കമുള്ള ഒരു വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശോഭാ സുരേന്ദ്രനെ അനുകൂലിച്ച് പിഎം വേലായുധൻ, ജെആർ പത്‌മകുമാർ അടക്കമുള്ള നേതാക്കളും പ്രചാരണത്തിൽ സജീവമായില്ല. തനിക്കെതിരെ കലാപക്കൊടി ഉയർത്തിയവർക്കെതിരെ ശക്‌തമായ നടപടിയെടുക്കുമെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു.
Also Read: കോണ്‍ഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാന്‍ തയ്യാര്‍; കെ മുരളീധരന്‍
സുരേന്ദ്രനെതിരായ നീക്കങ്ങളിൽ കൃഷ്‌ണദാസ് പക്ഷത്തിനും പങ്കുണ്ടായിരുന്നെങ്കിലും ഇക്കൂട്ടർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം, തങ്ങളെ അവഗണിക്കുന്നു എന്ന പരാതി പരിഹരിക്കാത്തതിനാലാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്ന് ശോഭാ സുരേന്ദ്രൻ വിഭാഗം പറയുന്നു. ഇക്കാര്യം പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ഇവർ വ്യക്‌തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത് ഇരുവിഭാഗവും തമ്മിലുള്ള പോര് രൂക്ഷമാക്കുമെന്നാണ് സൂചന. അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇപ്രാവശ്യം ബിജെപി കൈവരിച്ചതെന്നാണ് സുരേന്ദ്രന്റെ വാദം. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിക്ക് 8 ലക്ഷത്തോളം വോട്ടുകൾ കൂടുതൽ കിട്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.