ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന എസ് രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സമ്മേളനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിന്നതിന് വിമര്‍ശനവും നടപടിയും നേരിട്ട എസ് രാജേന്ദ്രൻ ഇടുക്കി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കില്ലെന്നാണ് ഇന്ന് വ്യക്‌തമാക്കിയത്. സമ്മേളനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ഇന്നലെ രാജേന്ദ്രന്‍ പറഞ്ഞത്.
തനിക്കെതിരായ നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്‌ഥാന നേതാക്കളിൽ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രന്റെ നിലപാട് മാറ്റമെന്നാണ് സൂചന. പ്രധാനപ്പെട്ട സമ്മേളനത്തില്‍ ഉറപ്പായും പങ്കെടുക്കും എന്നായിരുന്നു രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റിയിരിക്കുന്നത്.
കോൺഗ്രസ് തകർന്നാലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്‌താവനയിലും കോടിയേരി പ്രതികരിച്ചു. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
Most Read: പ്രധാനമന്ത്രിയെ വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്