കോഴിക്കോട്: ജില്ലയിലെ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്‌റ്റ് കേന്ദ്രത്തിൽ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു. പാറക്കെട്ടുകൾ ഉൾപ്പെട്ട പ്രദേശത്ത് ആഴത്തിലുള്ള ചുറ്റുകുഴിയിൽ അകപ്പെട്ടാണ് പ്രധാനമായും അപകടങ്ങൾ സംഭവിക്കുന്നത്. ഇന്നലെയും വിനോദ സഞ്ചാരത്തിനായി കുടുംബത്തിനൊപ്പം എത്തിയ പ്ളസ് ടു വിദ്യാർഥി മുങ്ങിമരിച്ചതോടെ കഴിഞ്ഞ 2 വർഷത്തിനിടെ ഇവിടെ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു.
സുരക്ഷാ ജീവനക്കാരുടെ കുറവാണ് പ്രധാനമായും ഇവിടെ അപകടങ്ങൾ വർധിക്കാൻ കാരണം. ജലസേചന വകുപ്പ് മതിൽ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഗൈഡുകൾ ഇല്ലാത്തതിനാൽ ടൂറിസ്‌റ്റുകൾ പാറക്കടവ് പുഴയിൽ ഇറങ്ങുന്നത് പതിവാണ്. പാറക്കടവിന്റെ താഴ്ഭാഗത്താണ് ഇപ്പോൾ ടൂറിസ്‌റ്റുകൾ അപകടത്തിൽപ്പെടുന്നത്. ഇവിടെ നിന്നും ആളുകളെ രക്ഷിച്ച് കരക്കെത്തിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇതാണ് അപകട മരണം വർധിക്കുന്നതിന് കാരണമാകുന്നതും.
പാറക്കടവിൽ മതിലിനോടു ചേർന്ന് അപകട സമയങ്ങളിൽ തുറക്കുന്നതിനായി പ്രത്യേക ഗേറ്റ് സ്‌ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. സഞ്ചാരികൾ അനിയന്ത്രിതമായി പ്രവേശിച്ച് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവിടം നിലവിൽ അടച്ചിടാൻ തീരുമാനിച്ചതായി ജലസേചന വകുപ്പ് വ്യക്‌തമാക്കി. സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷമേ സന്ദർശകർക്ക് പ്രവേശനം നൽകുകയുള്ളൂവെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
Read also: വയനാട് ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരതാ ക്‌ളാസുകൾ പുനരാരംഭിക്കുന്നു