തിരുവനന്തപുരം: ജില്ലയിലെ പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് അപകടത്തിൽപ്പെട്ട രണ്ടാമത്തെ തൊഴിലാളിയെയും രക്ഷപ്പെടുത്തി. അസം സ്വദേശിയായ രാഹുൽ ബിശ്വാസ് എന്നയാളെയാണ് അപകടം നടന്ന് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ ഫയർഫോഴ്‌സ് സംഘം പുറത്തെടുത്തത്. അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ ഒരാളെ പുറത്തെടുത്തിരുന്നു.
വെസ്‌റ്റ് ബംഗാൾ സ്വദേശിയായ ദീപക് ബർമയെയാണ് മിനിട്ടുകൾക്കകം രക്ഷപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെയാണ് പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങിയത്. ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളികളാണ് മണ്ണിനടയിൽപ്പെട്ടത്.
പത്ത് അടിയോളം വീതി ഉണ്ടായിരുന്ന മൺതിട്ട പാതിയോളം അടർന്നിട്ടുണ്ട്. മണ്ണ് പൊഴിഞ്ഞു വീഴുന്ന ബാക്കി ഭാഗം എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്‌ഥയിൽ ആയിരുന്നു. മുകളിൽ വലിയ ജനറേറ്റർ അടക്കമുള്ള ഉപകരണങ്ങളും ഉണ്ട്. കൈകൊണ്ട് മണ്ണ് മാന്തി തൊപ്പിയിൽ നിറച്ചു മാറ്റിയാണ് ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read: മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ