സമൂഹ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ പ്രചരിക്കുന്ന ട്രോൾ അധിക്ഷേപങ്ങളോട് പ്രതികരിച്ച് നടൻ കൈലാഷ്. ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമെന്ന് കൈലാഷ് ഫേസ്‌ബുക്കിൽ കുറിച്ചു. സ്വയം വിലയിരുത്താനും നവീകരിക്കാനുമായി വിമർശനങ്ങളൊക്കെ താൻ ഏറ്റുവാങ്ങുകയാണെന്നും കൈലാഷ് കൂട്ടിച്ചേർത്തു.
അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം…
Posted by Kaillash on Tuesday, 13 April 2021
‘നീലത്താമര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടനാണ് കൈലാഷ്. കഴിഞ്ഞ 10 വർഷക്കാലമായി അദ്ദേഹം സിനിമാ രംഗത്തുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിൽ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് വന്നതിന് പിന്നാലെ ട്രോളുകളുടെ പെരുമഴയായിരുന്നു സോഷ്യൽ മീഡിയയിൽ. വ്യക്‌തിഹത്യ ചെയ്യുന്ന രീതിയിലുള്ള ട്രോളുകളാണ് കൂടുതലായും ആളുകൾ ഏറ്റെടുത്തിരുന്നത് എന്നത് ഏറെ ലജ്‌ജാവഹമാണ്.
സംവിധായകരായ അരുണ്‍ ഗോപി, മാര്‍ത്താണ്ഡന്‍ നടന്‍മാരായ അപ്പാനി ശരത്, നന്ദന്‍ ഉണ്ണി എന്നിവര്‍ കൈലാഷിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ‘അദ്ദേഹം ഒരു ആര്‍ട്ടിസ്‌റ്റാണ്. ഞങ്ങള്‍ എല്ലാവരെപ്പോലെയും നിലനില്‍പ്പിനായി സിനിമകള്‍ ചെയ്യുന്നു. അല്ലാതെ എന്തു തെറ്റാണ് അദ്ദേഹം ചെയ്‌തത്. സിനിമ മോശമാണെങ്കില്‍ വിമര്‍ശിക്കാം, എന്നാല്‍ ഒരു വ്യക്‌തിയെ വ്യക്‌തിപരമായി അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത് തെറ്റാണെന്ന് തിരിച്ചറിയണം’- അപ്പാനി ശരത് പറഞ്ഞു.
അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താന്‍ പാകത്തില്‍ വാക്കുകള്‍ വെറുതെ സോഷ്യല്‍ മീഡിയയിലെഴുതി വിട്ടാല്‍ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസിന് ആശ്വാസം കിട്ടുമായിരിക്കും. അതിനപ്പുറമാണ് സിനിമ എന്നത് പലര്‍ക്കും. മനസിലാക്കേണ്ട, ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണമെന്നായിരുന്നു അരുൺ ഗോപിയുടെ പ്രതികരണം.
Also Read: വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ് സ്വാമിയും; ‘ഒറ്റ്’ ഫസ്‌റ്റ് ലുക്ക്