കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം നേരിടുന്ന നടന്‍ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ. കേസിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊച്ചി ലിമിറ്റിലെ മരട് പൊലീസ് സ്‌റ്റേഷനാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്‌തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഐപിസി 509,354(a), 294 ബി പ്രകാരമുള്ള സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. വൈകിട്ടോടെ സ്‌റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിടും.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ മരട് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ് ലഭിച്ചിരുന്നത്. എന്നാൽ എത്തിയശേഷം അറസ്‌റ്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്. ഇപ്പോഴും ഇദ്ദേഹം മരട് പൊലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്. അവതാരകയുടെ പരാതിയിൽ സംഘടന നടന്റെ വിശദീകരണം തേടും.
ഓൺലൈൻ മാദ്ധ്യമത്തിന് അഭിമുഖം നൽകുന്നതിനിടെ ശ്രീനാഥ് ഭാസി, അഭിമുഖം നടത്തുന്ന സ്‌ത്രീയോട് മോശമായി പെരുമാറി എന്നാണു ആരോപണം. അവതാരകയുടെ ചോദ്യം ഇഷ്ട്ടപ്പെടാത്ത ശ്രീനാഥ് ഭാസി തെറിവിളിച്ചു എന്നാണ് പരാതിക്കാർ പറയുന്നത്. അഭിമുഖത്തിന് ഉണ്ടായ മൂന്ന് ക്യാമറകളും ശ്രീനാഥ് ഭാസിയുടെ നിർദ്ദേശം അനുസരിച്ച് ഓഫാക്കിയ ശേഷമാണ് തന്നോട് മോശമായ ഭാഷയിൽ അസഭ്യം പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
വിഷയത്തില്‍ ശ്രീനാഥ് ഭാസിയുടെ പ്രതികരണം ‘എന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല‘ എന്നായിരുന്നു. മറ്റൊരു അഭിമുഖത്തിലും ശ്രീനാഥ് ഭാസി അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെയും കൂടി അടിസ്‌ഥാനത്തിലാകും നടനെ പൊലീസ് ചോദ്യംചെയ്യുക.
Most Read: വിപ്ളവകാരി ശഹീദ് ഭഗത് സിംഗിന്റെ പേര് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി