ന്യൂഡെല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തടസ ഹരജി സമര്‍പ്പിച്ച് നടന്‍ ദിലീപ്. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ തടസ ഹര്‍ജിയുമായി ദിലീപ് രംഗത്തെത്തിയത്. സർക്കാർ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ഹരജിയില്‍ ദിലീപ് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ കേസില്‍ യഥാര്‍ഥ വസ്‌തുതകള്‍ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ വിചാരണകോടതി മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതെന്നും ദിലീപ് ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണകോടതിയില്‍ പക്ഷപാതമായ നിലപാടാണ് ജഡ്‌ജി സ്വീകരിക്കുന്നതെന്നും, തന്നെ വ്യക്‌തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ പ്രതിഭാഗം ഉയര്‍ത്തുമ്പോള്‍ ജഡ്‌ജി അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നടി വ്യക്‌തമാക്കിയിരുന്നു. ഇതിനെ സര്‍ക്കാറും പ്രോസിക്യൂഷനും അനുകൂലിച്ചെങ്കിലും വിചാരണകോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
Read also : വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടുവെന്ന് സംശയം; സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും