കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ദിലീപ്. തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും, വിസ്‌താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ആരോപിച്ച് ദിലീപ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. 24 പേജുള്ള സത്യവാങ്മൂലമാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്.
തെളിവുകളുടെ വിടവ് നികത്താനാണ് മഞ്‌ജുവിനെ വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഭാര്യ കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്‌തരിക്കുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. സമയ ബന്ധിതമായി വിചാരണ പൂർത്തിയായില്ലെങ്കിൽ വ്യക്‌തിപരമായി വലിയ നഷ്‌ടങ്ങൾക്ക് ഇരയാകുമെന്നും ദിലീപ് അറിയിച്ചു.
സാമാന്യനീതിയുടെ ലംഘനം തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നതായും ദിലീപ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജികൾ തീർപ്പാക്കാനായി കേസ് 17ആം തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതിന് മുന്നോടിയായി രണ്ടു ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ദിലീപിന് അവസരം നൽകിയിരുന്നു. ഇത് പ്രകാരമാണ് ദിലീപ് ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയ്‌സ് ക്ളിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്‌ദം തിരിച്ചറിയുന്നതിനാണ് മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. വോയ്‌സ് ക്ളിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട് വിചാരണ കോടതിയുടെ പരിഗണനയിലാണ്.
Most Read: എൻഐഎ റെയ്‌ഡ്; പ്രധാന രേഖകൾ പിടിച്ചെടുത്തു- എറണാകുളത്ത് രണ്ടുപേർ കസ്‌റ്റഡിയിൽ