കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി പ്രത്യേക കോടതി. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്‌ജ് ഹണി എം വർഗീസാണ് ഈ ആവശ്യവുമായി സുപ്രീം കോടതിക്ക് കത്തയച്ചത്. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ, അഭിഭാഷകർ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്‌ടപ്പെടുത്തി. ഈ സാഹചര്യത്തിൽ വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം.
ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്‌ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടൻമാരെ സാക്ഷിയായി വിസ്‌തരിക്കാൻ സമയമെടുക്കുമെന്നും ജഡ്‌ജ് അറിയിച്ചു. ഇതുവരെ 179 സാക്ഷികളെ വിസ്‌തരിച്ചു. 124 വസ്‌തുക്കളും പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടൻമാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്‌താരത്തിനായി ഉടൻ ഷെഡ്യൂൾ ചെയ്യുമെന്നും കോടതി അറിയിച്ചു.
ഓഗസ്‌റ്റ് 15ന് മുൻപ് കേസിലെ വിചാരണ പൂർത്തിയാക്കാൻ നേരത്തെ കീഴ് കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. 2017 ഫെബ്രുവരിയില്‍ ആയിരുന്നു നടി ആക്രമിക്കപ്പെട്ടത്. നാല് വര്‍ഷങ്ങൾക്ക് ഇപ്പുറം കേസിലെ സാക്ഷി വിസ്‌താരം പോലും പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 11 പ്രതികളുള്ള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.
Most Read: കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ