തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണം. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഒരു എസ്പിയും ഡിവൈഎസ്പിയും സംഘത്തിലുണ്ടാകും. കരാറിലെ വീഴ്ചകൾ, പണമിടപാടുകളിലെ സുതാര്യതയില്ലായ്മ, നികുതി വെട്ടിപ്പ് തുടങ്ങി പ്രഖ്യാപനം മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കും.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച ശുപാർശക്കത്ത് നിയമോപദേശത്തിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തുടർന്ന് ലഭിച്ച നിയമോപദേശത്തിൽ നിരവധി നിയമപ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
എത്രയുംവേഗം അന്വേഷണം നടത്തിയ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. മെസ്സിയെയും ടീമിനെയും കേരളത്തിലേക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക കരാറുകൾ, പണം കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. ജിഎസ്ടി വെട്ടിപ്പ് ഉൾപ്പടെയുള്ള പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
ഇതിന് പുറമെ വിദേശ നാണയ വിനിമയച്ചട്ടം ചുമത്താൻ പര്യാപ്തമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളെ അടക്കം മറയാക്കിയാണ് വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാരിന് എന്തെങ്കിലും തരത്തിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകം പരിശോധിക്കും.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































