കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. വിവാദമായ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരാകുന്ന അഡ്വ.ബിഎ ആളൂർ ഈ കേസിലും പതിവ് തെറ്റിച്ചില്ല. പ്രതി കിരണിന് വേണ്ടി വാദിക്കാൻ ആളൂർ കോടതിയിലെത്തി.
വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് ശാസ്‌താംകോട്ട ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. തുടർന്ന് വാദം കേൾക്കുന്നതിനായി കേസ് 12 മണിയിലേക്ക് മാറ്റി. കിരൺകുമാർ അറിയപ്പെടുന്ന ഉദ്യോഗസ്‌ഥൻ ആണെന്നും ഇത്രയും കാലത്തിനിടെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ലെന്നും ആളൂർ വാദിച്ചു. പോലീസ് മനപ്പൂർവം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സമാനമായ പല ആത്‌മഹത്യകളും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പോലീസിന്റേത് അമിതാവേശമാണ്. സ്‌ത്രീധന പീഡനം (498 എ) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂർ കോടതിയിൽ പറഞ്ഞു.
എന്നാൽ, ആളൂരിന്റെ വാദം അസി.പബ്‌ളിക് പ്രോസിക്യൂട്ടർ കാവ്യാ നായർ എതിർത്തു. നിലവിൽ പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്ന 304 ബി (സ്‌ത്രീധന പീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രമല്ല, വിസ്‌മയയുടെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണ പുരോഗതി അനുസരിച്ച് മറ്റ് പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്ന് കാവ്യാ നായർ വാദിച്ചു.
വിസ്‌മയയുടെ മരണത്തില്‍ പങ്കില്ലെന്ന കിരണിന്റെ കുടുംബത്തിന്റെ നിലപാട് തന്നെയാണ് ഇയാളുടെ ജാമ്യാപേക്ഷയിലും ഉണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടെ കിരണിന് കോവിഡ് പോസിറ്റീവായതോടെ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രോഗം ഭേദമാകുന്നതനുസരിച്ച് പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതിനാൽ ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും അസി.പബ്‌ളിക് പ്രോസിക്യൂട്ടർ വാദിച്ചു.
വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി വെച്ചതായി അറിയിച്ചു. മജിസ്ട്രേട്ട് എ ഹാഷിമിന്റേതായിരുന്നു ഉത്തരവ്.
Also Read: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമാണം; ഇന്റർനെറ്റ് കഫേ ഉടമ കസ്‌റ്റഡിയിൽ