കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്‌തി തെളിയിച്ചതിന് പിന്നാലെ പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെയുള്ള വിപ്പ് ലംഘനപരാതിയിൽ നടപടി വേഗത്തിലാക്കാൻ ജോസ് പക്ഷം. കൂറുമാറ്റ നിരോധന നിയമപ്രകാരം പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കി ഇരട്ടതിരിച്ചടി നൽകാനാണ് ജോസ് പക്ഷത്തിന്റെ നീക്കം.
തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയ വൻവിജയത്തിന് പിന്നാലെ പരാതിയിൽ ഉടൻ തീരുമാനം വേണമെന്ന ആവശ്യവുമായി സിപിഎം നേതാക്കളെ കണ്ട ജോസ് കെ മാണി, ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും ധരിപ്പിച്ചുണ്ടെന്നാണ് സൂചന. ഇരുവർക്കും എതിരെ നടപടിയുണ്ടായാൽ ജോസഫ് വിഭാഗത്തെ കൂടുതൽ ദുർബലപ്പെടുത്താൻ കഴിയുമെന്നാണ് ജോസ് കെ മാണി സിപിഎമ്മിനെ അറിയിച്ചിരിക്കുന്നത്. നിലവിൽ സ്‍പീക്കറുടെ മുന്നിലാണ് പരാതി. വിഷയത്തിൽ ഇരുകൂട്ടരുടെയും വിശദീകരണം കേൾക്കാൻ ഈ മാസം 22,23 തീയതികളിൽ സ്‌പീക്കർ സിറ്റിംഗും നിശ്‌ചയിച്ചിട്ടുണ്ട്.
രാജ്യസഭ വോട്ടെടുപ്പ്, അവിശ്വാസ പ്രമേയ ചർച്ച എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ ജോസ് വിഭാഗവും യുഡിഎഫിന് വോട്ട് ചെയ്യാൻ ജോസഫ് വിഭാഗവും പരസ്‌പരം വിപ്പ് നൽകിയിരുന്നു. എന്നാൽ തങ്ങളുടേതാണ് യഥാർഥ വിപ്പെന്ന് അവകാശപ്പെട്ട് ഇരുകൂട്ടരും പരാതിയുമായി സ്‌പീക്കറെ സമീപിക്കുകയായിരുന്നു.
പരാതി തള്ളി രാഷ്‌ട്രീയ പ്രേരിതമായി സ്‌പീക്കർ നിലപാട് എടുത്താലും കോടതിയെ സമീപിക്കാൻ കഴിയുമെന്ന് ഉള്ളതിനാൽ ആശങ്ക ഇല്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. നേരത്തെ കേരള കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് ആർ ബാലകൃഷ്‌ണപിള്ളക്കും പിസി ജോർജിനും നേരത്തെ അയോഗ്യത കൽപ്പിച്ചിരുന്നു. എന്നാൽ ജോർജിന് എതിരായ നടപടി ഹൈക്കോടതി റദ്ദാക്കുകയാണ് ചെയ്‌തത്.
Read also: സ്‌കൂള്‍ തുറക്കലിന് മാര്‍ഗനിര്‍ദേശം; വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണം