ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ നിയമം പിൻവലിച്ചാൽ മറ്റു നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള്‍ രംഗത്തുവരാം. നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറാണ്, എന്നാൽ റദ്ദാക്കില്ല. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. നിയമനിര്‍മ്മാണം നടത്താതെ തന്നെ താങ്ങുവില നിലനിര്‍ത്തും. കേരളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് പറയുന്നത് വെറും കയ്യടിക്ക് വേണ്ടിയാണെന്നും ജാവദേക്കർ പറഞ്ഞു.
കാർഷിക നിയമത്തിന് കോര്‍പ്പറേറ്റുകളുമായി ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. കരാര്‍ കൃഷി 15 സംസ്‌ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയമമുണ്ടാക്കിയത്. എപിഎംസി (Agricultural produce market committee) പരിഷ്‌കരണം 15 വര്‍ഷമായി ചര്‍ച്ചയിലുള്ളതാണ്. യുപിഎ ഭരണകാലത്ത് ശരദ് പവാര്‍ കൃഷിമന്ത്രിയായിരിക്കെ സംസ്‌ഥാനങ്ങളുമായി ആശയവിനിമയം നടത്തുകയും മാതൃകാ നിയമം തയ്യാറാക്കുകയും ചെയ്‌തു. ഇത് 10 സംസ്‌ഥാനങ്ങള്‍ നടപ്പാക്കുകയും ചെയ്‌തുവെന്നും ജാവദേക്കർ പറയുന്നു.
ഖലിസ്‌ഥാനി നിലപാടുള്ളവരും തീവ്ര ഇടതുപക്ഷക്കാരുമാണ് ഈ സമരത്തിന്റെ ഗുണഭോക്‌താക്കൾ. യുഎപിഎ അടക്കം ചുമത്തി കോടതി ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദിനെയും ഷര്‍ജില്‍ ഇമാമിനെയും പോലുള്ളവരെ മോചിപ്പിക്കണമെന്ന് സമരവേദിയില്‍ പലരും ആവശ്യപ്പെട്ടുവെന്നും ജാവദേക്കർ പറഞ്ഞു.
അതേസമയം, നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിൽക്കുമ്പോൾ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഡെല്‍ഹി- ജയ്‌പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യ തലസ്‌ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരും ദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.
കർഷകരുടെ പുതിയ നീക്കം മുന്നിൽകണ്ട് ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്. ഡെല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജസ്‌ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന് പുറപ്പെടുന്നത്. രാവിലെ പതിനൊന്ന് മണിക്ക് യാത്ര തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്‌തമാക്കി.
Related News: കർഷക സമരം; ഇന്ന് ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധിക്കും