ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് ആവർത്തിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. അതേസമയം ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. പുതിയ നിയമങ്ങളിൽ ഏതെല്ലാമാണ് കർഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന സംഘടനകൾ സർക്കാരിനോട് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ കർഷ സംഘടനകളുമായി 12 തവണ ചർച്ച നടത്തിയിട്ടുണ്ട്. എന്താണ് പുതിയ നിയമങ്ങളിൽ കർഷക ദ്രോഹമെന്ന് സംഘടനകൾ പറയണം. നിയമങ്ങൾ പിൻവലിക്കണമെന്ന് നിങ്ങൾ തറപ്പിച്ച് പറയുന്നുണ്ട്. പ്രതിഷേധത്തിലെ ആളുകളുടെ ഏണ്ണം കൂടുന്നത് നിയമം പിൻവലിക്കാനുള്ള കാരണമാകില്ല, മന്ത്രി പറഞ്ഞു.
കർഷക സംഘടനകൾ വിവിധ സംസ്‌ഥാനങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച് പ്രതിഷേധം ശക്‌തമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കർഷക വിരുദ്ധമായ വ്യവസ്‌ഥകൾ ഏതാണെന്ന് യൂണിയനുകൾ പറഞ്ഞാൽ സർക്കാർ അത് മനസിലാക്കാനും ഭേദഗതികൾ വരുത്താനും തയ്യാറാണ്. പ്രധാനമന്ത്രി തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഐഎഫ്എഫ്‌കെ; തലശ്ശേരി പതിപ്പിന് നാളെ തിരി തെളിയും