തലശ്ശേരി: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് നാളെ തുടക്കമാകും. അതേസമയം, പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോൽസവം 5 ദിവസം നീണ്ടുനിൽക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ ഓൺലൈനായി മേള ഉൽഘാടനം ചെയ്യും. തലശ്ശേരി എവികെ നായർ റോഡിലെ ലിബർട്ടി കോംപ്ളക്‌സിലുള്ള 5 തിയേറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവി ഹൗസിലുമാണ് സിനിമാ പ്രദർശനം ഉണ്ടാകുക. 46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ‘ചുരുളി‘, ‘ഹാസ്യം‘ എന്നീ രണ്ട്‍ മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് മേളയുടെ മൽസരവിഭാഗത്തിൽ ഉളളത്.
കോവിഡ് 19 പശ്‌ചാത്തലത്തിൽ 1,500 പേർക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. ആന്റിജൻ പരിശോധന നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇവർക്ക് പാസ് അനുവദിക്കുകയുള്ളു. തെർമൽ സ്‌കാനിങ് നടത്തിയ ശേഷമായിരിക്കും തിയേറ്ററിൽ പ്രവേശിപ്പിക്കുക. തലശ്ശേരിയിലെ ചലച്ചിത്രോൽസവം ഈ മാസം 27ന് അവസാനിക്കും.
Read also: മനസ് നിറച്ച ബിരിയാണി ചലഞ്ച്; ഗ്രെയ്‌സ് പാലിയേറ്റീവ് കെയറിനായി ഒന്നുചേർന്ന് മലയോര നാട്