തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീഡിയ കോണ്‍ഫറന്‍സ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഈ 5 വര്‍ഷം കൊണ്ട് ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് പൊതു സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം; മന്ത്രി പറഞ്ഞു.
‘ഇന്ത്യന്‍ ഭരണഘടന ലിംഗസമത്വം ഉറപ്പ് നല്‍കുന്നു. സ്‌ത്രീധന പീഡന മരണങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തിന് നിര്‍ണായക പങ്കുണ്ട്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രമാണ് ആ വിഷയം ചര്‍ച്ചയാകുന്നത്. പലപ്പോഴും യഥാര്‍ഥ വിഷയം പാര്‍ശ്വവൽക്കരിച്ച് മറ്റ് വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങള്‍. ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. മാദ്ധ്യമങ്ങളുടെ ഭാഷ വളരെ പ്രധാനമാണ്. മാദ്ധ്യമങ്ങളുടെ വലിയ ഇടപെടല്‍ സമൂഹത്തിലുണ്ടാകണം. മാര്‍ക്കറ്റിന്റെ സമ്മര്‍ദം അതിജീവിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്’, മന്ത്രി വ്യക്‌തമാക്കി.
ചടങ്ങിൽ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി അധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ, മുന്‍ ജെന്‍ഡര്‍ അഡ്‌വൈസർ ഡോ. ടികെ ആനന്ദി, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍എസ് ബാബു, സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍, കെയുഡബ്ള്യുജെ ജില്ലാ പ്രസിഡണ്ട് സുരേഷ് വെള്ളിമംഗലം എന്നിവര്‍ പങ്കെടുത്തു.
Most Read: അവര്‍ പറഞ്ഞ കടലാസില്‍ ഒപ്പിട്ടിരുന്നെങ്കില്‍ നഷ്‌ടപെടാന്‍ പോകുന്നതെല്ലാം ഒഴിവാക്കാമായിരുന്നു; ബിനീഷ്
കേരളത്തില്‍ സ്ത്രീ അനുകൂല സാഹചര്യം തന്നെയാണ് നിലവിലുള്ളത്. വേണ്ടത് സ്ത്രീകള്‍ക്ക് സ്വന്തമായി തൊഴില്‍ നേടി സ്വന്തമായി ജീവിക്കാനുള്ള സാഹചര്യമാണ്. . . അതായത് സ്ത്രീ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയില്‍ സര്‍ക്കാര്‍ ഇനിയും ശ്രദ്ധിക്കണം. . . വികേന്ദ്രീകൃത ആസൂത്രണത്തില്‍ ഊന്നിയുള്ള വികസന നയവും കൃഷി, വ്യവസായ മേഖലള്‍ക്ക് സഹായകമാകുന്ന രീതിയില്‍ വിദ്യാഭ്യാസ സിലബസ് പരിഷ്കരിക്കുന്നതും പുതിയ തൊഴില്‍-വ്യവസായ പരിശീലനവുമാണ് വനിതകള്‍ക്ക് ആവശ്യം. . ..