ന്യൂഡെൽഹി: എയർ ഇന്ത്യയ്‌ക്ക് വേണ്ടി 300 ചെറുവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ടാറ്റ. എയർബസ് എ320 നിയോ, ബോയിങ് 737 മാക്‌സ് എന്നീ നാരോ ബോഡി വിമാനങ്ങളാണ് പരിഗണനയിലുള്ളത്. 3 ലക്ഷം കോടി രൂപയുടെ ഇടപാടാണ് ഇതെന്നാണ് സൂചന. അങ്ങനെയെങ്കിൽ രാജ്യത്തെ വ്യോമയാന ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായിരിക്കും ഇത്.
5 വർഷത്തിനകം, ദീർഘദൂര വിദേശ റൂട്ടുകൾക്ക് ഉപയോഗിക്കാവുന്ന 60 വൈഡ്-ബോഡി വിമാനങ്ങളടക്കം 200 വിമാനങ്ങൾ വാങ്ങുകയാണ് കമ്പനിയുടെ അടിയന്തര ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്. 2006ൽ 154 വിമാനങ്ങൾക്ക് ഓർഡർ നൽകിയശേഷം ആദ്യമായാണ് എയർ ഇന്ത്യ പുതിയ വിമാനങ്ങൾ ഇത്രയധികം ഒരുമിച്ച് വാങ്ങുന്നത്. അന്ന് 111 ബോയിങ് വിമാനങ്ങളും 43 എയർ ബസ് വിമാനങ്ങളുമാണ് വാങ്ങിയത്.
300 വിമാനങ്ങൾക്ക് ഓർഡർ നൽകിയാലും കമ്പനികൾ അവ നിർമിച്ചു കൈമാറാൻ വർഷങ്ങളെടുക്കും. എയർബസ് പ്രതിമാസം 50 ചെറുവിമാനങ്ങൾ വീതമാണ് നിർമിക്കുന്നത്. കൂടുതലും എയർബസ് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമയാന കമ്പനികളുടെ പക്കലുള്ളത്. അതേസമയം, വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് ടാറ്റയോ എയർ ഇന്ത്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also: പ്രധാനമന്ത്രി മൂന്ന് സേനാ മേധാവിമാരുമായും ഇന്ന് കൂടിക്കാഴ്‌ച നടത്തും