ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യ തലസ്‌ഥാനത്തുണ്ടായ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 533ൽ എത്തി നിൽക്കുകയാണ്. ഇതോടെ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ശ്വാസതടസം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഡെൽഹിയിലെ ഇപ്പോഴത്തെ മലിനീകരണ സാഹചര്യം 2 മാസം കൂടി ഇതേ പടി തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. മൂടൽമഞ്ഞിന് സമാനമായ രീതിയിലുള്ള പുകമഞ്ഞാണ് ഡെൽഹിയിലെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഇവ എത്രയും വേഗം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ വ്യക്‌തമാക്കുന്നത്.
സർക്കാർ നിയന്ത്രണങ്ങളെ മറികടന്നാണ് ഡെൽഹിയിൽ മിക്കയിടങ്ങളിലും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ 4 ദിവസമായി ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക ഉയർന്ന് തുടരുന്നത്. ഡെൽഹിക്കൊപ്പം തന്നെ സമീപത്തുള്ള മറ്റ് നഗരങ്ങളിലും വായു മലിനീകരണം ഉണ്ടായിട്ടുണ്ട്.
Read also: കോവിഡ് ദുരിതാശ്വാസം; ലഭിച്ചത് 830 കോടി, ഏറെയും ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനായി