അബുദാബി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി എയർ ഇന്ത്യ. എയർ ഇന്ത്യാ എക്സ്പ്രസിൽ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്ക് നാളെ മുതൽ പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. അബുദാബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.
യാത്രക്ക് 96 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നേരത്തെ അതത് വിമാനത്താവളത്തിൽ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് മാത്രമായിരുന്നു ആവശ്യം. പുതിയ തീരുമാനം വന്നതോടെ അബുദാബി, ദുബൈ വിമാനത്താവളത്തിൽ നടത്തിയിരുന്ന റാപ്പിഡ് ടെസ്റ്റ് നിർത്തലാക്കി.
ഇന്ത്യയിലേക്കു യാത്ര ചെയ്യാനുദ്ദേശിക്കുന്ന അബുദാബിക്കാർ പുറത്തുള്ള കേന്ദ്രങ്ങളിൽനിന്ന് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എത്തേണ്ടത്. എന്നാൽ ദുബൈയിലുള്ളവർക്ക് അൽ അഹ് ലി ക്ലബിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. 16 മുതൽ ഇത്തിഹാദ് എയർവെയ്സും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.