തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം കഴിഞ്ഞു രണ്ടു മാസം പിന്നിടുമ്പോൾ അന്വേഷണത്തിൽ നിർണായക വഴിതിരിവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം.
യൂത്ത് കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതി യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രെെവറാണെന്നും സംഭവത്തിനു പിന്നാലെ പ്രതിയെ വിദേശത്തേക്കു കടത്തിയെന്നും ക്രൈംബ്രാഞ്ച് വിശദീകരണം പറയുന്നു. എന്നാൽ, നിർണായക തെളിവുകള്‍ ശേഖരിക്കാനുള്ളതിനാൽ അന്വേഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ പറയാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്‌തമാക്കി.
എകെജി സെന്റർ ആക്രമണം സിപിഎം ആസൂത്രണം ചെയ്‌തതാണെന്ന കോണ്‍ഗ്രസ് ആരോപണം ശക്‌തമായപ്പോഴാണ് പ്രത്യേക അന്വേഷണസംഘം കൈകാര്യം ചെയ്‌ത കേസ് മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. പ്രാഥമിക അന്വേഷണത്തിലും യൂത്ത് കോണ്‍ഗ്രസ് സംശയ നിഴലിൽ ഉണ്ടായിരുന്നു. പക്ഷെ, പ്രതി ഉപയോഗിച്ച വാഹനം, സ്ഫോടക വസ്‌തു സംഘടിപ്പിച്ചത്. ഗൂഢാലോചന എന്നിവയെ സംബന്ധിച്ച് വ്യക്‌തമായ തെളിവ് അന്ന് ലഭിച്ചിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് 10,000ലധികം ഫോൺകോളുകളും 7,000 അധികം സിസി ടിവി ക്യാമറകളും 1000ലധികം ഡിയോ സ്‌കൂട്ടറുകളുടെ വിശദാംശങ്ങളും അന്വേഷണസംഘം പരിശോധിച്ചതായാണ് വിശദീകരണം. ഇതിൽ നിന്നാണ് പ്രതിയിലേക്കും പ്രതി സഞ്ചരിച്ച ഡിയോ സ്‌കൂട്ടറിലേക്കും എത്തിയത്.
സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഉൽസവങ്ങളിലെ വെടിക്കെട്ടിന് ഉപയോഗിക്കുന്ന താരതമ്യേന അപകടം കുറഞ്ഞ, വീര്യവും ശബ്‌ദവും കുറവുള്ള രാസവസ്‌തുവാണെന്ന് മുൻപ് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തൽ, സ്‌ഫോടകവസ്‌തു കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച വ്യക്‌തിയാണെന്നുള്ള വിവരങ്ങളിലേക്ക് അന്വേഷണ സംഘത്തെ ആദ്യമേ എത്തിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് ക്രൈംബ്രാഞ്ചിനെ എത്താൻ സഹായിച്ചത്. എന്നാൽ, വ്യക്‌തവും ശക്‌തവുമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം പ്രതികളെയും സഹായിച്ചവരെയും പിടികൂടിയാല്‍ മതിയെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
Most Read: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി